count down

Tuesday, December 21, 2010

പ്രാകൃതത്തിലേക്കുള്ള വഴി

സാമാന്യ ബോധം എന്നൊന്നുണ്ട്.എന്തില്ലെങ്കിലും അതു വേണം മനുഷ്യന്.കേരളത്തിലെ ചിന്തിക്കാത്ത താഴെ മനസ്സുള്ള മനുഷ്യർ പറയുന്നൊരു കാര്യമുണ്ട്.അർദ്ധമനസ്സോടെയാണെങ്കിലും.പത്രക്കാരും രാഷ്ടീയക്കാരും അതിനെ സ്ഥാപിക്കുകയും ചെയ്യുന്നു.കാര്യമെന്തെന്നാൽ മുസ്ലീം സമുദായത്തിൽ നിന്നാണ് തീവ്രവാദം വരുന്നതെന്ന്.അല്ലെങ്കിൽ ആ സമുദായം അതിന്റെ മനസ്സുള്ളവരാണെന്ന്.വലിയവരെന്ന് നമ്മൾ തെറ്റിദ്ധരിക്കുന്ന പലർക്കും ഒളിഞ്ഞും തെളിഞ്ഞും ഇതേ അഭിപ്രായമെന്ന അനുഭവം വേദനിപ്പിക്കുന്നതാണ്.



അല്പ ബുദ്ധികൾ എല്ലായിടത്തും ഉണ്ട്.തിരുവനന്തപുരത്ത് നടന്ന ചലചിത്രൊത്സവത്തിൽ ഒരു സിനിമ കാണാനിടയായി.”വീട്ടിലേക്കുള്ള വഴി” എന്നാണതിന്റെ പേര്. എങ്കിലും. ഈ സിനിമ നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന വഴി പ്രാകൃതത്തിലേക്കാണ്.കേരളത്തിലെ നല്ല മനുഷ്യർ മുസ്ലീമെന്നോ ഹിന്ദുവെന്നോ ഡോ:ബിജു (ഈ ഡോക്ടറാ‍ണ് ഇതിന്റെ സംവിധായകൻ)ലേഖനമെഴുതുന്നതു പോലെ കള്ളി തിരിച്ചല്ല ജീവിക്കുന്നത്.





ഡോക്ടർമാരൊക്കെ മണ്ടന്മാരാണെന്നൊരു ധ്വനിയും ഈ സിനിമ നൽകുന്നുണ്ട്.ഒരു സ്ത്രീ മരണശയ്യയിൽ.മരിക്കാൻ നേരത്ത് രോഗിക്കൊരാഗ്രഹം.താൻ മരിച്ചാൽ തന്റെ കുഞ്ഞിനെ അവന്റെ അച്ഛന്റെ അരികിലെത്തിക്കണം.(അച്ഛനാരെന്നറിയണ്ടെ.ഒരു കൊടും തീവ്രവാദി(മുസ്ലീം).ഇയാൾ പൊട്ടിച്ച ബോംബിൽ ഡോക്ടറുടെ ഭാര്യയും മകനും മരിക്കുന്നുമുണ്ട്).കേട്ട പാതി കേൾക്കാത്ത പാതി ഡോക്ടർ കുട്ടിയെ കപിടിച്ച് ഭീകരവാദികളുടെ സുരക്ഷിത ലോകത്തിലെത്തിക്കാൻ പെട്ടിയും വട്ടിയുമെടുത്ത് പുറപ്പെടുന്നു.ഒരു പ്രിയദർശൻ സിനിമയേക്കാളും സ്കോപ്പുണ്ട് ചിരിക്കാൻ ഈ ചിത്രത്തിൽ.



ഇന്ത്യയിലെ പ്രകൃതി ഭംഗി നിറഞ്ഞ പ്രദേശങ്ങളിലാണ് തീവ്രവാദികൾ തിങ്ങിപ്പാർക്കുന്നത് എന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണല്ലോ,ഇല്ലെങ്കിൽ ബിജുവിനെങ്കിലും ഇതറിയാം.കുട്ടിയേയും കൊണ്ട് ഡോക്ടർ പ്രകൃതി ഭംഗിയിലൂടെ നടക്കുന്നു.ഒപ്പം ഗസലും കവാലിയും.മുസ്ലീം തീവ്രവാദിയാണെങ്കിലും സമാധാനവാദിയെങ്കിലും ഈ സംഗീതം വേണം.അത് സിനിമയുടെ ആദ്യപാഠവും മണ്ടൻ പാഠവുമാണ്.ഈ യാത്രയിൽ ഡോക്ടർ ബന്ധപ്പെടുന്നവരെല്ലാം മുസ്ലീമുകൾ.അതും മലപ്പുറത്തും മറ്റും ഉള്ളവർ.എല്ലാവരും തീവ്രവാദി സംഘവുമായി ബന്ധമുള്ളവരും മൺ പാത്രനിർമ്മാണക്കാരെ പോലെ ബോംബുണ്ടാക്കുന്നവരും.





എല്ലാവർക്കും പൊട്ടിച്ചിരിക്കാൻ ഒരു സീനുണ്ട് ഈ ചിത്രത്തിൽ.ഡോക്ടറും കുട്ടിയും ഒരു തീവ്രവാദകുടിൽ വ്യവസായ യൂണിറ്റിൽ ചെല്ലുന്നു.അവിടെ കുറെ പന്തുകൾ ചിതറിക്കിടക്കുന്നു.കുട്ടി അതിൽ ഒന്നെടുത്ത് കളിക്കാനൊരുങ്ങുന്നു.തീവ്രവാദകുടിൽ വ്യവസായി അത് കുട്ടിയുടെ കയ്യിൽ നിന്നും വാങ്ങി ബോംബ് വെക്കാത്ത മറ്റൊരു പന്ത് കളിക്കാൻ കൊടുക്കുകയും ചെയ്യുന്നു.

”ഇതു കൊണ്ടുപോയി കളിച്ചോ...........ഇതിൽ ബോംബില്ലാട്ടോ”.

എന്ന് എല്ലാ മലയാളസിനിമയും സംസാരിക്കുന്ന മട്ടിൽ പറയുന്നു.

ഇങ്ങനെ പോകുന്നു വീട്ടിലേക്കുള്ള വഴിയുടെ പ്രബുദ്ധമായ രംഗങ്ങൾ.



ഒന്നുണ്ട്,ശിവകാശി കലണ്ടറിന്റെ പ്രസക്തി ഈ സിനിമക്കുണ്ട്.



Monday, September 6, 2010

ആധുനികകാലത്തെ തൃശൂർ ഫിലിംഫെസ്റ്റിവൽ

ആധുനികകാലത്തെ തൃശൂർ ഫിലിംഫെസ്റ്റിവൽ

ഫിലിം ഫെസ്റ്റിവൽ എന്ന സങ്കല്പം തന്നെ ഉണ്ടാവുന്നത് നല്ല സിനിമയുമായി ബന്ധപ്പെട്ടാണ്.പുതിയൊരു സിനിമാ സംസ്കാരം വളർത്തിയെടുക്കാൻ ലോകത്തിന്റെ ഇതരഭാഗങ്ങളിലുള്ള വേറിട്ട സിനിമകളെ നമ്മുടെ പ്രേക്ഷകനെ പരിചയപ്പെടുത്തുക എന്നുള്ളതാണതിന്റെ പ്രഖ്യാപിതലക്ഷ്യം.
തൃശൂരിലും കുറച്ചു വർഷങ്ങളായി ഒരു ഫിലിംഫെസ്റ്റിവൽ നടക്കുന്നു.കോർപ്പറേഷൻ,സർക്കാർ നിയന്ത്രണത്തിലുള്ള കോർപ്പറേഷനുകൾ,മറ്റു സാമ്പത്തിക സ്രോതസ്സുകളിൽ നിന്നെല്ലാമുള്ള ലക്ഷങ്ങൾ ഇതിനുവേണ്ടി ചിലവഴിക്കപ്പെടുന്നു!
ഡിജിറ്റൽ യുഗത്തിൽ സിനിമ കാണുക എന്നത് ബുദ്ധിമുട്ടുള്ളതോ ചിലവേറിയതുമൊന്നുമല്ല.നെറ്റ് തുറന്നുവെച്ച് നിങ്ങൾക്ക് ആവശ്യമുള്ള സിനിമകൾ ഡൌൺ ലോഡ് ചെയ്യാം,കാണാം.
ഈ സാദ്ധ്യത നിലനിൽക്കെ ഫിലിം ഫെസ്റ്റിവലുകൾ ഏറ്റെടുക്കേണ്ട വെല്ലുവിളി നല്ല സിനിമളുടെ പ്രിന്റ് പ്രേക്ഷകനെ കാണിക്കുക എന്നുള്ളതാണ്.(നല്ല സിനിമ എന്തെന്നറിയാനും കുറച്ചു പണിയുണ്ട്,സംഘാടകർക്കതറിഞ്ഞുകൂടെന്ന് ഈ ഫെസ്റ്റിവൽ സിനിമകൾ തന്നെ അടിവരയിടുന്നുണ്ട്)അതിന് കുറച്ചു ബുദ്ധിമുട്ടുണ്ട്.ചിലവുമുണ്ട്.അതു കൊണ്ടു തന്നെ ഫെസ്റ്റിവൽ നടത്തിപ്പുകാർ സൂത്രപ്പണിയിലൂടെ കാര്യങ്ങൾ സാധിക്കുന്നു,ലക്ഷങ്ങൾ മടിശ്ശീലയിൽ ഉണ്ടെങ്കിലും.ഭീമാപ്പള്ളിയിലും എറണാകുളം മറൈൻഡ്രൈവിലും നെറ്റിലും കിട്ടുന്ന ഡി.വി.ഡി കൾ ഉപയോഗിക്കുക എന്നുള്ളതാണ് ഈ സൂത്രപ്പണി.പ്രിന്റിൽ കിട്ടുന്ന അനുഭവം കൊടുക്കാൻ ആധുനികനായ ഡിവിഡിക്കാവില്ലെന്ന് സാമാന്യബോധമുള്ള ആർക്കും അറിയാം,തൃശൂരിലെ ഫെസ്റ്റിവൽ നടത്തിപ്പുകാർക്ക് അറിയില്ലെങ്കിലും.
ഫെസ്റ്റിവൽ നടത്തി എന്ന മേനി പറയുന്നതിനപ്പുറം എന്തെങ്കിലും ദിശാബോധം ഇവർക്കുണ്ടെന്ന് തോന്നുന്നില്ല.സത്യൻ അന്തിക്കാടിനേയും അടൂർ ഗോപാലകൃഷ്ണനേയും ഒരേ പോലെ പരിഗണിക്കാൻ ഇവർക്കല്ലാതെ മറ്റാർക്കും ആവുമെന്ന് തോന്നുന്നില്ല.മലയാളത്തിലെ പ്രേതസിനിമ കള്ളിയങ്കാട്ട് നീലിയുടെ ഫ്രഞ്ച് പതിപ്പായ ‘ഓർഫനേജ്’ പ്രദർശിപ്പിക്കാൻ യാതൊരു സങ്കോചവുമില്ല.ഇതെന്തോന്ന് സിനിമയെന്ന് ഒരു പ്രേക്ഷകൻ ക്ഷുഭിതനായപ്പോൾ സംഘാടക മറൂപടി ‘എല്ലാം വേണ്ടെ‘ എന്നാണ്.
ഇതെന്തോന്ന് സാർ പാളയം മാർക്കറ്റോ?
സ്വന്തം പാർട്ടിക്കാർ ഭരിക്കുന്ന സാംസ്കാരിക വകുപ്പും കോർപ്പറേഷനും അനുബന്ധ സാമ്പത്തിക സ്രോതസ്സും താളത്തിനൊത്ത് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്നോ.ഇരുപതും മുപ്പതും ഉറുപ്പികക്ക് തെരുവോരങ്ങളിൽ കിട്ടുന്ന ഡിവിഡിയും വെച്ച് എന്ത് സാമ്പത്തിക അഴിമതി കാ‍ട്ടിയാലും ആരും ചോദിക്കാനില്ലെന്നോ.
വിഷയം സാംസ്കാരികമായതിനാൽ പ്രതികരിക്കാൻ പ്രതിപക്ഷത്തിനും പേടിയാണ്.ആധുനിക ചിത്രകല പോലെ എന്തോ മനസ്സിലാവായ്ക അതിലുമുണ്ടല്ലോ. ബുദ്ധിജീവി(?)കളുടെ നല്ല കാലം.
വാ‍യിൽ കൊള്ളാത്ത വർത്തമാനം പറഞ്ഞ് രസിച്ചു ജീവിക്കാമല്ലോ.

Wednesday, February 24, 2010

സത്യന്‍ അന്തിക്കാടിനോട് ഞങ്ങള്‍ക്ക് പറയാനുള്ളത്

ഴിയില്‍ പോകുന്നവര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല മലയാള സിനിമ(അഴിക്കോട് തിലകന്‍ പ്രശ്നത്തില്‍ ഇടപെട്ടതിനെപ്പറ്റി)

‌‌‌ സത്യന്‍ അന്തിക്കാട്.

ഗ്രാമവിശുദ്ധിയെന്നോക്കെ പറഞ്ഞ് മലയാള സിനിമയെ കിണറ്റു തവളയാക്കിയ താങ്കളോട്, സിനിമ എന്നത് സാംസ്കാരികവും രാഷ്ടീയവുമായ അടിത്തറയൊരുക്കുന്ന ഒന്നാണ് എന്ന് വിശ്വസിക്കുന്ന ഞങ്ങള്‍ക്കും പറയാനുള്ളത് ഇതൊക്കെ തന്നെ.

Thursday, January 7, 2010

സിനിമാഗാന നിരൂപണത്തിന്റെ വഴികള്‍


ദ്യക്ക് ഇലയുടെ ഓരത്ത് വേണ്ടാവെറുക്കനെ വിളമ്പുന്ന പുളിയിഞ്ചി പോലെ ഒരൊഴുക്കന്‍ മട്ടില്‍ പറഞ്ഞുപോയിരുന്ന ഒന്നായിരുന്നു സിനിമാഗാനനിരൂപണം.
ടി.പി.ശാസ്താമംഗലമെന്ന ഒരു തിരോന്തരം പൂള്ളിയാണ് ജനകീയ ശാഖയാക്കി അതിനെ തളര്‍ത്തിയത്.വള്ളിപുള്ളി വിടാതെയുള്ള വിമര്‍ശനമായിരുന്നു അത്.അദ്ദേഹം സിനിമയിലെ അതിന്റെ പ്രസക്തിയെപ്പറ്റിയും ചിന്തിച്ചു കുഴഞ്ഞു.അമ്മേ നാരായണാ എന്ന വരികളെപ്പറ്റി അമ്മെക്കെങ്ങിനെയാണ് നാരായണ എന്ന പേരു കൊടുക്കുക എന്നൊക്കെ തലനാരിഴ കീറി.
പഴയപാട്ടുപുസ്തകങ്ങളും വാക്കുകളുടെ ഭാണ്ഡവും പേറി കോടാമ്പക്കത്തിന് മദ്രാസ് മെയിലോ കള്ളവണ്ടി പിടിച്ചോ പോയവര്‍ ഇദ്ദേഹത്തെ പ്രതി പാട്ടെഴുത്ത് മോഹം കളഞ്ഞ് പല ജോലിയിലും ഏര്‍പ്പെട്ട് മര്യാദയോടെ,ശാസ്തമംഗലത്തെ പേടിക്കാതെ ജീവിച്ചുപോരികയും ചെയ്തു.

ശാസ്തമംഗലം നല്ല വഴിയാണെന്ന് കണ്ട് പലരും ഈ രംഗത്തേക്ക് കാലെടുത്തുവെച്ചുവെങ്കിലും തൊലിക്കട്ടിയില്ലായ്മ കൊണ്ടു പിടിച്ചു നില്‍ക്കാന്‍ ആയില്ല.
ടി.പി.ശാസ്തമംഗലം നീണാള്‍ വാഴട്ടെ.


രംഗത്തെ പുതിയ പേരാണ് രവിമേനോന്‍.വിമര്‍ശനം അദ്ദേഹത്തിന്റെ ലക്ഷ്യമല്ല,പത്രപ്രവര്‍ത്തനമാണ് രംഗമെങ്കിലും.

നഷ്ടപ്രണയിനികള്‍ താജ് മഹല്‍ കാണുന്നതുപോലെയാണ് രവിമേനോന്‍ സിനിമയിലെ ഓരോ പാട്ടിനേയും കാണുന്നത്,ഹിന്ദിയും ഗസലുമാണെങ്കില്‍ പറയുകയും വേണ്ട.

പ്രസവിച്ചുവീണ കുട്ടി ലോകത്തിന്റെ വെളിച്ചം കാണുന്നതുപോലെ എല്ലാം പാട്ടും രവിമേനോന് അത്ഭുതമാണ്.ഓരോ പാട്ടിന്റെ പിന്നിലെ ജാരസംസര്‍ഗ്ഗവും ഗര്‍ഭവും അലസലും പ്രസവവേദനയും സിസേറിയന്‍ സംഗതികളുമെല്ലാം വിവരിച്ചു കേട്ടാല്‍ ആര്‍ക്കായാലും ഒരു സിമ്പതി തോന്നും.ഇത്ര കഷ്ടപ്പെട്ടുണ്ടാക്കിയതല്ലെ ഒന്ന് കേട്ടുകളയാം എന്ന്.ചാനലുകള്‍ക്ക് മാത്രം പോരല്ലോ എഫ്. എം. സ്റ്റേഷനുകള്‍ക്കും നാട്ടില്‍ അരിവേടിക്കേണ്ടെ!കേട്ടാല്‍ സ്റ്റേഷനും വിട്ടോടുന്ന(റേഡിയോ സ്റ്റേഷന്‍) പാട്ടുകളെപ്പോലും രവിമേനോന്‍ തിരിച്ചു പിടിച്ച് കൊണ്ടുവന്ന് തെരുവിലെ പച്ചമരുന്ന് കച്ചവടക്കാരെപ്പോലെ ഇല്ലാത്ത ഗുണാഗണങ്ങള്‍ പാടി മലയാളിയുടെ എളിയില്‍ തിരുകിവെച്ചുകൊടുക്കും.

ബാലമുരളീകൃഷ്ണ ഒരു വയോള വാദകാനായിരുന്നുവെന്ന കാര്യവും,അല്ലിയാമ്പല്‍ എന്ന പാട്ടു കേട്ടാല്‍ ജോബ് മാഷെ ആര് ഓര്‍ക്കാന്‍,പരശുരാമന്‍ മഴുവെറിഞ്ഞാണ് കേരളമുണ്ടായത് എന്ന കാര്യം എത്രപേര്‍ക്കറിയാം.......... എന്നൊക്കെ പറഞ്ഞ് അദ്ദേഹം പ്രസിച്ചുവീണ കുഞ്ഞിന്റെ നിഷ്കളങ്കത കാട്ടി വായനക്കാരെ അവമതിക്കും.ആ അവമതിയെ തന്റെ വിധിയാക്കി അവര്‍ ചവറ്റുകൊട്ടയില്‍ വീഴ്ത്തിയ പാട്ടുകള്‍ തെരഞ്ഞുപിടിച്ച് വീണ്ടും വീണ്ടും കേള്‍ക്കുകയും ടിയാന്‍ പറയുന്നതും എഴുതുന്നതുമൊക്കെ വായിച്ചുകൊണ്ടിരിക്കും.
ഹമാണ്(guess)പത്രപ്രവര്‍ത്തകന്റെ ഖനി എന്നതിനാല്‍ (അതിന് gossipലേക്ക് മിനിമം ചാര്‍ജ്ജിന്റെ ദൂരമേയുള്ളു) എന്തും എഴുതാം.ദഹനക്കേടുണ്ടാക്കുമെങ്കിലും മലയാളിക്കും അത് പൊറോട്ട പോലെ നിത്യവും കിട്ടിക്കോണ്ടിരിക്കുകയും വേണം.മലയാളമറിയാത്ത ഗായികാ ഗായകന്മാരാണെങ്കില്‍ അവരെക്കുറിച്ച് എന്തും നിരൂപിച്ചെഴുതാം.മലയാളത്തില്‍ നല്ല പാട്ടുകള്‍ പാടിയിട്ടുള്ള,ഇപ്പോള്‍ ചെന്നൈയില്‍ താമസിച്ച് സംഗീതപരിപാടികള്‍ അവതരിപ്പിക്കുന്ന പ്രശസ്ത ഗായിക ബി.വസന്ത ഇപ്പോള്‍ ഹമ്മിംഗ് ചെയ്താണ് ജീവിക്കുന്നതെന്നു വരെ എഴുതാം.ഭാഷ ഒരു ഇലക്ട്രിഫൈഡ് വേലിയായതിനാലും കുറച്ചോക്കെ മാന്യത ഉള്ളതിനാലും അവരാരും നെഞ്ചത്തുകേറാനും വരില്ല.

Sunday, January 3, 2010

മലയാളസിനിമയിലെ ബഹുമാന്യര്‍

(അരവിന്ദന്റെ ഒരൊറ്റ സിനിമ പോലും വാല്യൂ ഉള്ളതായി തോന്നിയിട്ടില്ല.അതു കൊണ്ടു തന്നെ ഫിലിം മേക്കര്‍ എന്ന നിലയില്‍ അദ്ദേഹത്തോട് ഒരു ആദരവും തോന്നിയിട്ടില്ല ” അടൂര്‍ ഗോപാലകൃഷ്ണന്‍ )


സിനിമ ഒരു കലാരൂപമാണെന്നോ അല്ലെന്നോ ഇനിയും പിടികിട്ടാത്ത കാര്യമാണ്.(അപ്പോള്‍ സംവിധായകന്‍ കലാകാരന്‍?)പ്രത്യേകിച്ച് മലയാളസിനിമ.ലോക സിനിമയില്‍ സാമൂഹ്യാവസ്ഥയിലൂന്നിയുള്ള കുതിപ്പുകളും സൌന്ദര്യശാസ്ത്രപരമായ പുതുപുത്തന്‍ അവതരണങ്ങളും രണ്ടു കണ്ണും തുറന്ന ഏതൊരു മലയാള സിനിമക്കാരനും അപകര്‍ഷതയില്‍ ആയുധം വെച്ച് കളമൊഴിയേണ്ട കാലം കഴിഞ്ഞു.നമ്മളൊക്കെ വീമ്പുപറഞ്ഞുനടക്കുന്ന ഈ കൊച്ചു കേരളം സത്യത്തില്‍ ഒരു പൊട്ടക്കിണറാണ് പലര്‍ക്കും.അതിന്റെ ഇട്ടാവട്ടങ്ങളില്‍ കറങ്ങി ഞാന്‍ ആരെടാ എന്ന് ഊക്കു കാട്ടുന്നവരെ കാണുമ്പോള്‍ ഛര്‍ദ്ദില്‍ വന്നില്ലെങ്കിലേ അത്ഭുതമുള്ളു.മറ്റു മേഘലയിലെന്ന പോലെ തന്നെ സിനിമയിലും ചെറിയ മനുഷ്യരാണ് അരങ്ങ് വാഴുന്നത്.എത്ര ലോകം ചുറ്റിവന്നാലും ആ പൊട്ടക്കിണറില്‍ വീണാലെ വീമ്പുപറഞ്ഞു നില്‍ക്കാന്‍ കഴിയൂ.കേരളത്തിനു പുറത്തു പോയാല്‍ ആണുങ്ങളെ കാണേണ്ടിവരും.ലോകത്തിലേക്ക് വികസിക്കാന്‍ കഴിയാത്തവര്‍ക്ക് അഭയം ഈ പൊട്ടക്കിണര്‍ തന്നെ.കഥക്കും കവിതക്കുമൊക്കെ പേനയും കടലാസും മാത്രമേ നിങ്ങള്‍ക്ക് ലഭ്യമായിട്ടുള്ള അസംസ്കൃത വസ്തുക്കള്‍.ഒരു യന്ത്രത്തിന്റെയോ സഹകാരിയുടെയോ സഹായമില്ലാതെ എല്ലാം നിങ്ങള്‍ ചമക്കണം.എന്തൊക്കെ ഉത്സാഹിച്ചാലും എഴുത്ത് നന്നായെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് നാട്ടിലിറങ്ങി നടക്കാന്‍ സാധിക്കൂ.

സിനിമയില്‍ അങ്ങിനെയല്ല.വരക്കാനും മായ്ക്കാനും എന്തിന് ചിന്തിക്കാന്‍ കൂടി ആളെക്കിട്ടും.ജുബ്ബയുമുടുത്ത് തൊപ്പിയും വെച്ച് വെയിലത്തോ മഴയത്തോ സ്റ്റാര്‍ട്ട് കട്ട് പറഞ്ഞാല്‍ മതി,പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല. ക്യാമറക്കുമുന്നിലോ ചുറ്റുവട്ടത്തോ നിന്നാല്‍ മതി നിങ്ങള്‍ക്ക് സംവിധാനമേലങ്കി ചാര്‍ത്തി തരും.ഞാനാണിതിന്റെ അധിപന്‍ എന്നൊരു തോന്നല്‍ കാണുന്നവര്‍ക്കുണ്ടായിരിക്കണമെന്നുമാത്രം.പിന്നെ സംസ്കാരിക സദസ്സുകളില്‍ നിങ്ങള്‍ക്കിടം കിട്ടും.എന്തു മണ്ടത്തരവും നിങ്ങള്‍ക്ക് പറയാം.(ലോക്കല്‍ താലൂക്ക്,ജില്ലാ,സംസ്ഥാന പേജുകളില്‍ ഏതിലെങ്കിലും നിങ്ങള്‍ പത്രങ്ങളുടെ ആവശ്യാനുസരണം നിറയും.ലോക്കല്‍ മഹാന്മാര്‍,ജില്ലാ മഹാന്മാര്‍ സംസ്ഥാന മഹാന്മാര്‍ എന്നിങ്ങനെ പത്രങ്ങള്‍ ഇക്കൂട്ടരെ ആദരിച്ച് നശിപ്പിക്കും)സംസ്കാരത്തിന്റെയും സാസ്കാരികവകുപ്പിന്റെയും കണക്കില്‍ അതെഴുതിക്കോളും.

റഞ്ഞുവന്നത് ഇതാണ്, സിനിമ സംവിധായകന്റെ കലയാണെന്ന് പറക വയ്യ.ക്രിയേറ്റര്‍ ആകാത്തിടത്തോളം ഒരാള്‍ കലാകാരനല്ല.ഈ ചിന്തക്ക് അടിവരയിടുന്നുവെങ്കില്‍ മലയാളത്തില്‍ ആരൊക്കെയാവും ക്രിയേറ്റര്‍മാര്‍.അപൂര്‍വ്വം മാത്രമേയുള്ളുവെന്നാണ് എന്റെ നിരീക്ഷണം.ബാലനില്‍ നിന്നും തുടങ്ങി കേശുവില്‍ എത്തിനില്‍ക്കുന്ന മലയാള സിനിമയുടെ ബാലാരിഷ്ടത ഒന്ന് നേരില്‍ കാണുക.എടുപ്പിലോ നടപ്പിലോ നോക്കിലോ വാക്കിലോ എവിടെയാണ് മലയാളസിനിമ ഉയര്‍ന്നിട്ടുള്ളത്.അതില്‍ എന്തെങ്കിലും വ്യത്യാസം വന്നിട്ടുണ്ടോ?ഒരു വ്യത്യാസവുമില്ലെന്ന് വേണം കരുതാന്‍.

ടൂര്‍ ഗോപാലകൃഷ്ണനും ഷാജി എന്‍ കരുണിനും സത്യന്‍ അന്തിക്കാടും തമ്മില്‍ തുലനം ചെയ്താല്‍ കണ്ടെത്തുന്നത് ആശാരിപ്പണിയിലെ ചില വ്യത്യാസങ്ങള്‍ മാത്രം.ഇടത്തിരുന്ന് വലത്തോട്ടും വലത്തിരുന്ന് ഇടത്തോട്ടും പട്ടികയടിച്ചാലുണ്ടാവുന്ന വ്യത്യാസം മാത്രം.

കെ.എസ് സേതുമാധവനും എ.വിന്‍സന്റിനുമൊപ്പമെത്താന്‍ പുതിയ മലയാള സിനിമ ഇനിയും കുതിക്കേണ്ടതുണ്ട് .സംഘാടനത്തിന്റെ മൂത്താശാരിപ്പണിയിലാണെങ്കില്‍ രാമുകാര്യാട്ടിന്റെ ഏഴയലത്തെത്തില്ല ഈ ഉണ്ണിക്കുട്ടന്മാര്‍.സ്വയം നായകത്വത്തിനുവേണ്ടിയുള്ള പരക്കം പാച്ചിലിനുപകരം കേരള സാഹചര്യങ്ങളിലേക്ക് അതിന്റെ സജീവതയിലേക്ക് നവീന ലോക സിനിമ ആര്‍ജ്ജിച്ച സൌന്ദര്യശാസ്ത്രത്തിലേക്ക് കുശാഗ്രബുദ്ധിയുണര്‍ത്തുക.(തലയെന്നു പറയുമ്പോള്‍ മുടിയെക്കുറിച്ചോര്‍ത്ത് ചീര്‍പ്പെടുക്കാനോങ്ങുന്ന തലമുറയാണെന്റെ ശത്രു എന്ന കവി വചനത്തെ തുരത്തുക).


ലയാളം കണ്ട രണ്ടു പ്രധാന ക്രിയേറ്റര്‍മാരാണ് ജോണ്‍ അബ്രഹാമും അരവിന്ദനും.സിനിമാക്കൊട്ടകയിലെ അട്ടഹാസങ്ങള്‍ തൃശ്ശൂര്‍ പൂരത്തിന്റെ അമിട്ടിനേക്കാള്‍ മുഴക്കിയ നാളുകളില്‍ അര്‍ത്ഥസാന്ദ്രമായ മൌനം കൊണ്ടു നേരിട്ട അരവിന്ദനും സിനിമയെ മൂലധനത്തിന്റെ കറയില്‍ നിന്നും മോചിപ്പിച്ച ജോണും മലയാളത്തിന് പ്രിയങ്കരന്മാരാണ്.കോടമ്പാക്കം സംസ്കാരത്തെ ഉപേഷിച്ചവരായിരുന്നു അവര്‍. മനുഷ്യരാവാന്‍ നമ്മളെ നിര്‍ബ്ബന്ധിച്ച സിനിമാക്കാരായിരുന്നു അവര്‍.എന്തു തന്നെയായാലും മലയാളസിനിമയില്‍ നിലനിന്നിരുന്ന ഇഡ്ലി ചട്നി സാമ്പാറിന് പകരം വെച്ചവരാണല്ലോ അവര്‍.അവര്‍ സ്വന്തമായി പാത നിര്‍മ്മിച്ചവരാണ്.സിനിമയില്‍ നിലനില്‍ക്കുന്ന എല്ലാ യാഥാസ്ഥിതികധാരകളത്രയും അവര്‍ അവഗണിച്ചു.(ജോണ്‍ ആണെങ്കില്‍ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും മലയാളി മദ്ധ്യവര്‍ഗ്ഗത്തിന്റെ നാലുകെട്ടുസുര്‍ക്ഷിതങ്ങളെ നിരാകരിക്കുകയും തെരുവിലും അതിനുസമാനമായ ഇടങ്ങളിലും ജീവിതം നിവര്‍ത്തിയിട്ടു.)

സിനിമയില്‍ സംവിധാന ബിംബങ്ങള്‍ ക്രിയേറ്റര്‍മാരല്ല.അവര്‍ വെറും കോര്‍ഡിനേറ്റര്‍ മാരോ മൂത്താശീമാരൊ ആണ്.ക്രിയേറ്റര്‍മാര്‍ നിലവിലെ യാഥര്‍ത്ഥ്യങ്ങളേയും യാഥാസ്ഥിതിക മൂല്യങ്ങളേയും തകിടം മറിക്കുകയോ പുതുക്കിപ്പണിയുന്നവരോ ആണ്.ആ നിലയില്‍ നമുക്ക് ജോണ്‍ അബ്രഹാമിനേയും അരവിന്ദനേയും (പിറകെ കഥ പറച്ചിലിന്റെ അപ്പോസ്തലനായ പത്മരാജനേയും)അവരോധിക്കാം, ക്രിയേറ്റര്‍മാരായി.അവരെ നമുക്ക് ബഹുമാനിക്കാം,അവര്‍ തുടങ്ങിവെച്ച പാതയാണ് ദുഷ്കരം.